ചര്‍ച്ച പരാജയം: നാളെ സ്വകാര്യ ബസ് സമരം, ജൂലൈ 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക്
തിരുവനന്തപുരം: ബസ് ഉടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് നാളെ (ചൊവ്വാഴ്ച) സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയാണ് സമരം പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുക, അനധികൃതമായി ഈടാക്കുന്ന പിഴ നിർത്തുക, പെര്‍മിറ്റ് കാലവതിയാകാതെ പുതുക്കുക, എന്നിവയാണ് സമരത്തിന്റെ പ്രധാന ആവശ്യങ്ങൾ. സര്‍ക്കാരും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പും അനുകൂല നിലപാട് കാണിക്കാത്തതിനെ തുടര്‍ന്നാണ് സമരത്തിന്റെ തീരുമാനം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചതോടെയാണ്, സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ കാലോചിതമായി വര്‍ധിപ്പിക്കുക, ബസ് ഉടമകളില്‍ നിന്നും അനധികൃതമായി പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക, പെര്‍മിറ്റ് പുതുക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ബസ് ഉടമകള്‍ ഉന്നയിച്ച വിഷയങ്ങളിലൊന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും അനുകൂല സമീപനം ഇല്ലാത്തതിനാല്‍ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. നാളെ (ചൊവ്വാഴ്ച) സൂചനാ പണിമുടക്ക് നടത്തും. ഉടന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നതില്‍ തീരുമാനമെടുക്കുമെന്നും ടി ഗോപിനാഥന്‍ അറിയിച്ചു.